Kerala
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. സ്പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള്‍ നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച 11516 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. സ്പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും തീര്‍ഥാടകരുടെ എണ്ണം അനുസരിച്ചായിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തുക. മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്.
ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്‍ലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്.